ഗന്ധർവസ്മരണയിൽ -സനിത അനൂപ്

കഥകളിലൂടെയും ചലച്ചിത്രകാവ്യങ്ങളിലൂടെയും പ്രണയത്തിന്റെയും മഴയുടെയും ഗന്ധർവസ്പർശം മലയാളികളുടെ മനസിനെ അനുഭവിപ്പിച്ച പത്മരാജൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 29 വർഷം പിന്നിടുന്നു. കഥാകാരനായ അദ്ദേഹം അഭ്രപാളിയിലും കഥകൾ പറഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഓരോ സിനിമയും ഓരോ അനുഭവമാണ്. തിയേറ്റർ വിട്ടിറങ്ങിയാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മോടൊപ്പം സഞ്ചരിക്കും. ചെറിയ ബജറ്റിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കുകയും താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞുവെന്നത് പത്മരാജൻ സിനിമകളുടെ മറ്റൊരു പ്രത്യേകതയും കൂടിയാണ്.
ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് 1945 മേയ് 23-നാണ്് പത്മരാജന്റെ ജനനം. മുതുകുളം സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബിരുദപഠനം വരെ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്തെ ജീവിതവും പഠനവും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1965- ൽ ആൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായി. പിന്നീടാണ്, പത്മരാജൻ സിനിമയുടെ വലിയ ലോകത്തേക്കു പ്രവേശിക്കുന്നത്. തൂവാനത്തുമ്പികൾ, മൂന്നാം പക്കം, ഞാൻ ഗന്ധർവൻ, പെരുവഴിയമ്പലം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നീ സിനിമകൾ മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.
കോളേജ് പഠനകാലത്തുതന്നെ സാഹിത്യലോകത്തേക്കു ചുവടുവയ്പ്പു നടത്തിയ പത്മരാജന്റെ കഥകൾ മൗലികത കൊണ്ടും ക്രാഫ്റ്റ് കൊണ്ടും വിമർശകരുടെ പോലും പ്രശംസ പിടിച്ചുപറ്റി. ചെറുകഥയിൽ മാത്രമായി ഒതുങ്ങിയില്ല, പത്മരാജന്റെ എഴുത്ത്. നക്ഷത്രങ്ങളേ കാവൽ പുതുമയാർന്ന അവതരണരീതി കൊണ്ടും അനുഭവലോകം കൊണ്ടും ഭാഷാസങ്കേതങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനു ലഭിച്ചു. വാടകയ്ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം, രതിനിർവേദം തുടങ്ങിയ കൃതികൾ വായനക്കാരുടെയും നിരൂപകരുടെയും ഇഷ്ടം നേടി. 36 സിനിമകൾക്കാണ് തിരക്കഥയൊരുക്കിയത്. 18 സിനിമകൾ സംവിധാനം ചെ്തു. പ്രയാണം (1975) ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രയാണം ദേശീയതലത്തിൽ വരെ പ്രശംസ പിടിച്ചുപറ്റി.

‘വിജയലക്ഷ്മി ഇരന്തു പോച്…’ -കലവൂർ രവികുമാർ

ഒരു സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി കടന്നുപോയ സിൽക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓർമകൾ ഫേസ്ബുക്കിൽ വായിച്ചു.
സിൽക്ക് സ്മിത ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തുനിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്നു കണ്ടിട്ടുണ്ട്. അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട്. അതൊന്നുമല്ല പറയാൻ വന്നത്. എന്റെ ചില അനുഭവങ്ങളാണ്. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി.എ. ലാൽ ഒരിക്കൽ അവരോട് അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാൽ അപ്പോൾ പറഞ്ഞു എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്നു കൊണ്ട് അവർ പറഞ്ഞു, ‘വിജയലക്ഷ്മി ഇരന്തു പോച്..’
ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ. അപ്പോഴും അവർ വിജയലക്ഷമിയെ സ്നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ പറയുമായിരുന്നോ. സ്നേഹത്തിന്റെ സങ്കടക്കടലിൽ ഉഴലുമ്പോഴാണല്ലോ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നത്. ഒടുവിൽ സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അതു തന്നെ. അവർ ഒരു സാരി തുമ്പിൽ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ചയായി.
ഞാൻ അന്ന് പത്രപ്രവർത്തകന്റെ വേഷത്തിൽ മദ്രാസിൽ ഉണ്ട്. അവരുടെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ ജോൺസൻ ചിറമ്മൽ തിരിച്ചു വന്നു വിഷണ്ണനായി. ആശുപതിയിൽ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല. ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു, ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ. അത് എഴുതൂ ജോൺസാ….
ജോൺസൻ പിന്നെ മൂകനായിരുന്ന് ആ വാർത്ത എഴുതുന്നതു കണ്ടു.
നക്ഷത്രങ്ങളുടെ ആൽബം എന്ന എന്റെ നോവലിൽ സുചിത്ര എന്ന നടിയുണ്ട്. കോടമ്പാക്കം മാറ്റി തീർത്ത ഒരു ജീവിതം. അവർ സ്മിതയല്ല. അവരെ പോലുള്ള ഒരാൾ. സ്മിത മരിച്ച രാത്രിയിൽ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓർക്കുന്നു. അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല.
കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു. ജോർജ് സാർ ലേഖയുടെ മരണത്തിൽ അതു വരച്ചിട്ടിട്ടുണ്ട്. ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി. സിൽക്ക് സ്മിതയും ആ സിനിമയുമൊക്കെ… ഹോ വല്ലാത്ത ഓർമകൾ തന്നെ…
സാംബശിവൻ നവതി കഥ തുടരുന്നു -മിനി ഗോപിനാഥ്

നന്നായി വസ്ത്രധാരണം ചെയ്ത സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ കഥ പറയുകയാണ്
‘ആരും കൊതിയ്ക്കും ബിരുദക്കാരൻ
പാരം കൊഴുത്ത ചെറുപ്പക്കാരൻ
ധീരൻ സുമുഖൻ പ്രഭുകുമാരൻ
ആരെയും കൂസാത്ത ഭാവക്കാരൻ’
മഹാനായ ആ കഥാപ്രസംഗകാരൻ വി. സാംബശിവന്റെ നവതി അതിവിപുലമായി മലയാളക്കര ആഘോഷിക്കുകയാണ്. കഥാപ്രസംഗ രംഗത്തു അദ്ദേഹം ഉപേക്ഷിച്ചു പോയ സിംഹാസനം അദ്ദേഹത്തിനു മാത്രമുള്ളതാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആ കലാകാരൻ. തിരുവനന്തപുരത്തും കൊല്ലത്തുമായി വി. സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നു കഥാപ്രസംഗ മേളകളിലും ജനങ്ങൾ കാണിച്ച ആവേശവും ആഹ്ലാദവും അതാണ് അടിവരയിടുന്നത്. ചിരഞ്ജീവിയാണദ്ദേഹം, എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ പറയാൻ കഴിയുന്ന ബഹുമുഖ പ്രതിഭ. മഹാനായ ആ മനുഷ്യ സ്നേഹി എഴുതിയ ‘ദിവ്യതീർത്ഥം’എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഈ വേളയെ ധന്യമാക്കുന്നു.
‘കലാശാല വിദ്യാഭാസം ചെയ്യാൻ എനിക്ക് കലശലായ മോഹം. ഞാനൊരു കഥാപ്രസംഗം ചെയ്യാം പകരം നിങ്ങൾ എനിക്കു പഠിക്കാൻ പണം തരാൻ ദയവുണ്ടാകണം.’ ഇങ്ങനെ ഒരാമുഖത്തോടെയാണ് സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗകലയെ ഉപാസിച്ചു തുടങ്ങിയത്. സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാംബശിവൻ. കഥപറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങിയതോടെ കൊല്ലം എസ്. എൻ. കോളേജിൽ ചേർന്നു. കലാലയത്തിൽ ഈ കലാകാരൻ രാഷ്ട്രീയത്തിലും സജീവമായി. അക്കാലത്തു രൂപീകൃത്യമായ സ്റ്റുഡന്റസ് ഫെഡറേഷന്റെ (എസ്.എഫ്) ആദ്യത്തെ പ്രസിഡന്റുമായി.
കഥാപ്രസംഗം ജീവവായുവായി അദ്ദേഹത്തിൽ അലിഞ്ഞുതുടങ്ങിയിരുന്നു. കഥ പറയാത്ത തന്റെ ജീവിതം കഥയില്ലാതായിപ്പോകുമെന്ന് തിരിച്ചറിഞ്ഞ്, കഠിനാദ്ധ്വാനം ചെയ്തുതുടങ്ങി. കെ.കെ. വാദ്ധ്യാരും ജോസഫ് കൈമാപ്പറമ്പനും ആയിരുന്നു കലാമേഖലയിലെ മാർഗദർശികൾ. 1949-ലെ ഓണക്കാലത്ത് ചതയ ദിനത്തിൽ പെട്രോമാക്സ് വെളിച്ചത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ ‘ദേവത’ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഉത്ഘാടനം നിർവ്വഹിച്ച, ഒ. നാണു ഉപാധ്യായൻ സംസ്കൃതപണ്ഡിതനും അധ്യാപകനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സ്നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ
‘ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ കഥ അവതരിപ്പിയ്ക്കണം’ എന്ന ഉപദേശം സാംബശിവൻ ശിരസാവഹിച്ചു.
ആശാൻ, ഉള്ളൂർ, വള്ളത്തോൾ, മലയാറ്റൂർ, തിരുനെല്ലൂർ കരുണാകരൻ, വയലാർ, ചങ്ങമ്പുഴ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാപ്രസംഗ ശിൽപ്പങ്ങൾ മെനഞ്ഞെടുത്തു. ഇതിലെ ഗാനവും സംഗീതവും എല്ലാം സ്വയം ചിട്ടപ്പെടുത്തി. പുള്ളിമാൻ, ശ്രീനാരായണ ഗുരുദേവൻ, പ്രേമശിൽപ്പി, ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയ സദസുകളെ കീഴ്പ്പെടുത്തി. ഇടയ്ക്ക് മനസിനിണങ്ങുന്ന കഥ ലഭിക്കാതെ വന്നപ്പോൾ ‘പട്ടുനൂലും വാഴനാരും’ സ്വയം എഴുതി അവതരിപ്പിച്ചു.

മനുഷ്യൻ ചന്ദ്രനെ തൊട്ടിട്ട് അമ്പതു വർഷം -എസ്. സന്ദീപ്

‘ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വൻ കുതിച്ചുചാട്ടവും.”
നീൽ ആംസ്ട്രോങ്.
അമേരിക്കൻ ബഹിരാകാശ യാത്രികനായ നീൽ ആംസ്ട്രോങ് 1969 ജൂലൈ 21 ന് പറഞ്ഞ വാചകമാണിത്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതു പറഞ്ഞത്. ചന്ദ്രൻ മനുഷ്യന് മുന്നിൽ തലകുനിച്ചിട്ട് 50 വർഷം പൂർത്തിയാവുന്നു (അമേരിക്കയിൽ ജൂലൈ 20). നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികൻ എഡ്വിൻ ആൾഡ്രിനും ചന്ദ്രനെ തൊട്ടു. ചന്ദ്രനിൽ പാദമുദ്ര പതിപ്പിച്ച രണ്ടാമൻ.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ 11ന് മുമ്പ് ചന്ദ്രനെ കീഴടക്കാൻ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1959-ൽ തുടങ്ങിയ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 1966-ലാണ്. 1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാൽ, ആ ദൗത്യത്തിൽ മനുഷ്യൻ ഉണ്ടായിരുന്നില്ല.
അമേരിക്ക – റഷ്യ മത്സരം
ശാസ്ത്രസാങ്കേതിക രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന മത്സരബുദ്ധിയാണ് ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ തങ്ങളാണ് ഒന്നാം നിരക്കാർ എന്ന ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാർക്കുണ്ടായിരുന്നു. വസ്തുതകൾ പരിശോധിച്ചാൽ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാൽ, ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957-ൽ സ്പുട്നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയൻ (1990-ൽ യൂണിയൻ തകർന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് മാറി.
നാലു വർഷങ്ങൾക്കുശേഷം യൂറി അലക്സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയൻ വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണർന്നു. സോവ്യറ്റ് യൂണിയനൊപ്പമെത്തിയാൽ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.
ജോൺ എഫ്. കെന്നഡിയുടെ ആഗ്രഹം
ചാന്ദ്രദൗത്യം നടത്താൻ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോൺ എഫ്. കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു തിരികെയെത്തിച്ചിട്ടു പോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്. ഏകദേശം എട്ടു വർഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ 16-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 7.02-ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11-ലെ യാത്രക്കാർ. ഭീമാകാരമായ സാറ്റേൺ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ട് ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 – ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റർ ഉയരം.
അപ്പോളയ്ക്ക് മുമ്പ്
………………………..
അപ്പോളോ 11 -ന് മുമ്പ് 1967-ലും 1968- ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു. 1968 നവംബറിൽ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത് 260 മണിക്കൂർ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈൽ അടുത്തുവരെയെത്തി. പിന്നീട്, അപ്പോളോ ഒൻപതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനിൽ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ് ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വർഷത്തിനുള്ളിൽ.
ഒന്നു പിഴച്ചാൽ യാത്രക്കാരുടെ ജീവൻ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതൽ 10 വരെ ദൗത്യങ്ങൾ നടത്തിയത് സുരക്ഷയിൽ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ്. ഒന്നിലേറെ റോക്കറ്റുകൾ പരീക്ഷിച്ചതിനു ശേഷമാണ് സാറ്റേൺ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.

നെടുമുടിയുടെ വിഷുവിചാരങ്ങള്നെടുമുടി വേണു


ഒരേയൊരു ജയന്മധു

നെല്ലിക്കോട് ഭാസ്കരന് ജീവിതം, നാടകം, സിനിമഭാനുപ്രകാശ്

