ബിഗ് ബിമോഹന്ലാല്
Categories:

കൊടുങ്കാറ്റിന്റെ വേഗതയിലാണ് അയാള്‍ പ്രേക്ഷക മനസുകളിലേക്കു പടര്‍ന്നു കയറിയത്. ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ ചടുലസ്പന്ദനം. അമിതാഭ് ബച്ചന്; വെള്ളിത്തിരയുടെ സ്വന്തം’ബിഗ് ബി’. ആ രൂപം സ്ക്രീനില്‍ പ്രത്യക്ഷമാകുന്ന നിമിഷം മുതല്‍ കാഴ്ചക്കാരുടെ ഹൃദയത്തില്‍ ആരവങ്ങള്‍ മുഴങ്ങും. ഓരോ ചലനങ്ങളും ഇടിമുഴക്കം പോലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും. സംഭാഷണങ്ങള്‍ കസേരകളെ ഇളക്കിമറിക്കും. നാലുദശകങ്ങള്‍ പിന്നിട്ടിട്ടും ആവേശവും ആനന്ദലഹരിയും ഇന്നും പ്രേക്ഷകരില്‍ നിറയ്ക്കാന്‍ ആ സാന്നിധ്യത്തിനു കഴിയുന്നു.
കുട്ടിക്കാലം മുതലേ ഹൃദയത്തില്‍ കയറിക്കൂടിയ പേരാണത്. കടലുകാണുന്ന കുട്ടിയുടെ കൗതുകത്തോടെ ബച്ചനെ ഞാന്‍ കണ്ടു. ‘ഷോലെ’, ‘ഷാന്‍’, ‘സംജീര്’, ‘കാലാപത്തര്‍’… എല്ലാം തിയേറ്ററില്‍പോയി ആവേശത്തോടെ ആസ്വദിച്ചു. വികാരഭരിതമായ ആ ആരാധന, ബച്ചനെ അടുത്തറിഞ്ഞതോടെ നിറഞ്ഞ സ്നേഹമായി മാറി. ഗഗന സമാനമായ കഥാപാത്രങ്ങളുടെ ഗാംഭീര്യത്തേക്കാളുപരി, സ്നേഹത്തിന്റെയും നന്മയുടെയും മനുഷ്യഗോപുരമായാണ് എനിക്ക് അമിതാഭ് ബച്ചന് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമ എനിക്കായി നീക്കിവച്ചതെന്ന് പലപ്പോഴും ഞാനാലോചിക്കാറുണ്ട്. ആ അനുഭവങ്ങള്‍ പലതും ഞാന്‍ എഴുതിയിട്ടുമുണ്ട്. പ്രേംനസീര്‍, മധു, കൊട്ടാരക്കര, തിക്കുറുശ്ശി, ശിവാജി ഗണേശന്, നാഗേശ്വരറാവു, കമല്ഹാസന് തുടങ്ങി എത്രയോ മഹാപ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാനും അവരുടെ സ്നേഹസൗരഭ്യം ആവോളം നുകരാനും എനിക്കായിട്ടുണ്ട്. ഈ പട്ടികയില്‍ ചേര്‍ക്കപ്പെടേണ്ട ഒരു പേരാണ് ബച്ചന്റെയും. കുട്ടിക്കാലം മുതല്‍ അത്ഭുതമായി മനസില്‍ കൊണ്ടുനടന്ന ഒരു മഹാനടനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് തീര്‍ച്ചയായും മഹാഭാഗ്യം തന്നെയാണ്.
സിനിമകളിലൂടെ മാത്രമറിഞ്ഞിരുന്ന ബച്ചനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ്. സിനിമകളിലൂടെ അദ്ദേഹത്തിന് ഞാനും പരിചിതനായിരുന്നു. നേരിട്ടുള്ള പരിചയപ്പെടല്‍ തികച്ചും യാദൃച്ഛികമായിരുന്നു. ഒരപൂര്‍വത കൂടിയുണ്ടായിരുന്നു ആ സമാഗമത്തില്‍. ബച്ചന്റെ ആദ്യ സിനിമയായ ‘സാത്ത് ഹിന്ദുസ്ഥാനി’യില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിച്ചത് നമ്മുടെ സ്വന്തം മധു സാറായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സിനിമയുമായിരുന്നു അത്. ബച്ചന് സാറും മധു സാറും തമ്മില്‍ പിന്നീട് അധികം കൂടിക്കാഴ്ചകളൊന്നും ഉണ്ടായിട്ടില്ലത്രേ. മധു സാറിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. അദ്ദേഹം ചോദിച്ചു, ‘മധു സാര്‍ ഇപ്പോളെവിടെയുണ്ട് ലാല്‍?’ ‘സാറിനെ ഫോണില്‍ വിളിച്ചു തരാം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. മധു സാറിനെ വിളിച്ച് ഫോണ്‍ ഞാന്‍ കൈമാറി. അവര്‍ തമ്മില്‍ ഏറെനേരം സംസാരിച്ചു. നേരില്‍ കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ സാധ്യമായ ആ സംഗമം ഒരു കാലഘട്ടത്തിന്റെ മടങ്ങിവരവുകൂടിയായി എനിക്ക് അനുഭവപ്പെട്ടു. മധു സാറിനൊപ്പം അഭിനയത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് ബച്ചന് സാര്‍ എന്നോടു പറഞ്ഞു.
‘സാത്ത് ഹിന്ദുസ്ഥാനി’യില്‍ തുടങ്ങിയ ബച്ചന്റെ അഭിനയജീവിതം ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്നുപോകുന്നത് ഏറെ അഭിമാനത്തോടെയാണ് കണ്ടിരുന്നത് എന്ന് മധു സാറും പില്ക്കാലത്ത് എന്നോട് പറയുകയുണ്ടായി. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം നീണ്ട ആ കൂടിക്കാഴ്ചക്കുള്ളില് ഞങ്ങളില്‍ രൂപപ്പെട്ട സൗഹൃദം മുജ്ജന്മ സുകൃതം പോലെ ഹൃദയഹാരിയായിത്തീര്ന്നു. രാത്രിയില്‍ വിടപറയവേ ബച്ചന്‍സാര്‍ പറഞ്ഞു, ‘നന്ദി ലാല്‍… വീണ്ടും കാണാം.’
കൂടിക്കാഴ്ചയുടെ ഇടവേള അധികം നീണ്ടില്ല. കാലം ചിലതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. അതിലേക്കു നമ്മള് അറിഞ്ഞോ അറിയാതെയോ എത്തിച്ചേരുകയാണ്. രാംഗോപാല്‍ വര്‍മയുടെ ‘ആഗ്’ എന്ന സിനിമയ്ക്കുവേണ്ടി ബച്ചന് സാറും ഞാനും വീണ്ടും സംഗമിച്ചു. ഇന്ത്യന്‍ സിനിമയുടെ ബൈബിള്‍ എന്നു പറയാവുന്ന ‘ഷോലെ’ പുതിയ രൂപത്തില്‍ ‘ആഗ്’ എന്ന പേരില്‍ ചിത്രീകരിക്കാനൊരുങ്ങുകയായിരുന്നു രാംഗോപാല്‍ വര്‍മ. എനിക്ക് ആ മഹാനടനൊപ്പം നടിക്കാനുള്ള അവസരം കൂടിയായി അതുമാറി. ‘ആഗി’ന്റെ ഷൂട്ടിങ് വേളയില്‍ ഞങ്ങള്‍ ഏറെ അടുത്തു. എന്റെ പല സിനിമകളും കണ്ടിട്ടുള്ള അനുഭവം അദ്ദേഹം പങ്കുവച്ചു.
അമിതാഭ് ബച്ചന് എന്ന അഭിനേതാവിന്റെ മഹത്വത്തെക്കുറിച്ച് ഏറെ അറിയാന്‍ കഴിഞ്ഞത് ‘ആഗി’ന്റെ ചിത്രീകരണകാലത്താണ്. ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനം അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യന്‍ സിനിമയുടെ നെടുംതൂണുകളിലൊരാളാണ് താനെന്ന ഭാവം ഒട്ടുമേയില്ല. ഡയറക്ടര്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവരോടും വിനയത്തോടെ മാത്രം സംസാരിച്ചു. ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച് മാത്രം ഉരുവിടാനാകുന്ന ഘനഗംഭീര ശബ്ദം. സിനിമയ്ക്കപ്പുറവും ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കുന്നതിനുള്ള പാണ്ഡിത്യവും അദ്ദേഹത്തിനുണ്ട്. ഹിന്ദിയിലെ പ്രശസ്ത കവി ഹരിവംശറായിയുടെ മകന് ഈ സ്വഭാവമഹിമ പാരമ്പര്യമായി ലഭിച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിന്റെ മഹത്തായ സംസ്കാരം തന്നെയാണ് ഒരര്‍ത്ഥത്തില്‍ അമിതാഭ് ബച്ചന്.
‘ആഗി’ന്റെ ചിത്രീകരണവും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ‘ഷോലെ’ പോലെ…

വരച്ചുതീര്ക്കാനാവാത്ത ഭൂപടങ്ങള്ഭാനുപ്രകാശ്

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. എത്ര ശ്രമിച്ചാലും വരച്ചുതീര്ക്കാനാകാത്ത വിശാലമായ ഭൂപടങ്ങള്‍. അത്രയും വലിയ ഒരു ചരിത്രവും പേറിയാണ് മോഹന്‍ലാലും ഭാവിയിലേക്കു നടന്നുകയറുന്നത്. പഴയ മുഖാവരണങ്ങള്‍ അഴിഞ്ഞുവീഴുകയും പുതിയ കാല്വയ്പ്പുകളുമായി മലയാള സിനിമ ഉയരങ്ങളിലേക്കു കുതിക്കുകയും ചെയ്ത കാലമാണ് മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ മുപ്പത്തിയഞ്ചു വര്‍ഷം. സംഭവബഹുലമായ ഇന്നലെകള്‍ ചരിത്രമായി എഴുതേണ്ട കാലമെത്തിയിരിക്കുകയാണ്. അഭിനയത്തിലൂടെ തന്നെയും തന്റെ കാലത്തെയും അടയാളപ്പെടുത്തിയ മോഹന്‍ലാല്‍ എന്ന നടന്റെ സഞ്ചാരവഴികള്‍ മലയാളസിനിമയുടെയും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിന്റെയും ചരിത്രം കൂടിയാണ്.
മോഹന്‍ലാല്‍ എന്ന നടന് എന്നിലേക്ക് ആവേശിച്ച കാലം ഏതായിരിക്കണം? 1981-ലെ വിഷുക്കാലത്താണ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ഞാന്‍ കാണുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് സിനിമയുടെ ലോകം അത്ര പരിചിതമല്ല. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’ടെ പോസ്റ്റര്‍ സിനിമ കാണുന്നതിനു മുമ്പു മനസില്‍ പതിഞ്ഞിരുന്നെങ്കിലും അതിലെ നടീനടന്മാരെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. ശങ്കര്‍, മോഹന്‍ലാലിന്റെ മുകളിലേക്ക് ജീപ്പിടിച്ചുകയറ്റുന്ന ക്ലൈമാക്സ് രംഗം പോസ്റ്ററില്‍ വളരെ ആകര്‍ഷകമായിത്തോന്നി. അതാണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചതും. സിനിമ കഴിയുമ്പോള്‍ മനസില്‍ അവശേഷിച്ചത് വില്ലനായെത്തിയ മോഹന്‍ലാലായിരുന്നു. വില്ലന്‍ സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ ആ വില്ലന്‍ ക്രൂരതയുടെ പര്യായമായി ഉള്ളില്‍ പതിഞ്ഞു. ജോസ് പ്രകാശിനും ബാലന് കെ. നായര്‍ക്കും കെ.പി. ഉമ്മറിനും ജനാര്ദനനുമൊക്കെ ഒരു ഇളമുറക്കാരന് എത്തിയിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന വില്ലന്‍ വേഷങ്ങളിലാണ് മോഹന്‍ലാല്‍ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ടത്. സഞ്ചാരി, അട്ടിമറി, ഊതിക്കാച്ചിയ പൊന്ന്, അഹിംസ, കാളിയമര്‍ദനം, എന്തിനോ പൂക്കുന്ന പൂക്കള്‍, ഹലോ മദ്രാസ് ഗേള്‍, ആ ദിവസം, ഭൂകമ്പം, പിന്നിലാവ്, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, കുയിലിനെ തേടി അങ്ങനെ, അങ്ങനെ…. ഒരുപാടു ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന പുതിയ വില്ലനെ മലയാളികളുടെ മനസില്‍ കുടിയിരുത്തി. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന എന്റെയുള്ളിലും വെറുപ്പോടെ ആ നടന് കയറിക്കൂടി.
വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാല്‍ എന്ന നടന്റെ സാധ്യതകളെന്ന് മലയാളസിനിമ പതിയേ തിരിച്ചറിഞ്ഞുതുടങ്ങി. സഹനടനും നായകനുമായുള്ള അദ്ദേഹത്തിന്റെ പരിണാമം സിനിമയോട് കൂടുതല്‍ അടുത്തുതുടങ്ങിയ എനിക്കും വളരെ ഹൃദ്യമായി. മമ്മൂട്ടിയുടെയും രതീഷിന്റെയും ശങ്കറിന്റെയുമൊക്കെ സഹതാരമായി പടയോട്ടം, ആധിപത്യം, ഒരു മുഖം പല മുഖം, എങ്ങനെ നീ മറക്കും തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ തിളങ്ങി. അത്യാഹിതങ്ങളില്‍ നായകനു സഹായമായെത്താനും നായകനുവേണ്ടി മരിക്കാനും തുനിയുന്ന മോഹന്‍ലാലിനെ പ്രേക്ഷകര്‍ പതിയേ സ്വീകരിച്ചുതുടങ്ങി. സത്യന് അന്തിക്കാടിന്റെ അപ്പുണ്ണി, ഐ.വി. ശശിയുടെ അതിരാത്രം, ഉയരങ്ങളില്‍, പി.ജി. വിശ്വംഭരന്റെ ഒന്നാണു നമ്മള്, ശശികുമാറിന്റെ ഇവിടെ തുടങ്ങുന്നു, ആട്ടക്കലാശം, പ്രിയദര്‍ശന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി, എ. വിന്‍സന്റിന്റെ ശ്രീകൃഷ്ണപ്പരുന്ത്, ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഭരതന്റെ കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങള്‍ കൂടി തിയേറ്ററുകളില്‍ എത്തിയതോടെ മോഹന്‍ലാല്‍ നായകനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി. വില്ലനും നായകനും എന്ന അന്തരമില്ലാതെ മോഹന്‍ലാല്‍ പ്രതിഭ തെളിയിച്ച ‘ഉയരങ്ങളി’ലെ ജയരാജന് എന്ന കഥാപാത്രം ഹീറോയിസത്തിന്റെ മൂര്‍ത്തരൂപമായി എന്റെയുള്ളില്‍ പതിഞ്ഞു.
മോഹന്‍ലാലിന്റെ ആരാധകനായി മാറിയ ആ കാലത്തു തന്നെ അദ്ദേഹത്തെ നേരില്‍ കാണാനും എനിക്കു കഴിഞ്ഞു. അപ്പുണ്ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി ആ ഭാഗ്യമുണ്ടായത്. ഫറോക്കിനടുത്തുള്ള മണ്ണൂര്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ടിങ്. കുതിരവട്ടം പപ്പു, ശങ്കരാടി, നെടുമുടി വേണു, മേനക തുടങ്ങിയവരോടൊപ്പം വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഇരിക്കുന്ന മോഹന്‍ലാലിനെ ആരാധനയോടെ നോക്കിനിന്നു. ധരിച്ച വെള്ളവസ്ത്രംപോലെ തന്നെയുള്ള മനസാണ് ലാലിനെന്ന് ആദ്യകാഴ്ചയില്‍ തോന്നി.

Nelson Ipe Producer of Mega Hits നെല്‍സണ്‍ ഐപ്പ് / പി. ടി. ബിനു

മിസ്റ്റര്‍ മരുമകന് എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രവുമായി എത്തുകയാണ് നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. യുഎഇയിലെ പ്രമുഖ മലയാളി വ്യവസായി കൂടിയായ നെല്‍സണ്‍ ഐപ്പ് മമ്മൂട്ടി നായകനാകുന്ന തന്റെ പുതിയ ചിത്രമായ ‘മധുരരാജ’ യുടെ നിര്മാണത്തിരക്കുകളിലാണ്. ഹിറ്റ് കൂട്ടുകെട്ട് വൈശാഖ്-ഉദയകൃഷ്ണ ടീമാണ് ചിത്രമൊരുക്കുന്നത്. ‘മധുരരാജ’ യുടെയും പ്രവാസത്തിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും കുറിച്ച് നെല്‍സണ്‍ ഐപ്പ്. 2019-നെ പ്രതീക്ഷയോടെ കാണുന്ന നെല്‍സണ്‍ ഐപ്പ് താരചിത്രങ്ങളുടെ അണിയറത്തിരക്കുകളിലുമാണ്
* മിസ്റ്റര്‍ മരുമകനുശേഷം വലിയൊരിടവേള, ഇപ്പോള്‍ മുധരരാജ
മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തത്തിലേക്ക് ഞാനെത്തുന്നത് സൗഹൃദത്തിന്റെ വഴികളിലൂടെയാണ്. നിര്‍മാതാവ് മഹാസുബൈറുമായുള്ള സൗഹൃദമാണ് എന്നെ ആ ചിത്രത്തിന്റെ നിര്‍മാണച്ചുമതലയിലേക്ക് എത്തിക്കുന്നത്. ദിലീപ്-സന്ധ്യാമോഹന്-ഉദയകൃഷ്ണ-സിബി കെ. തോമസ്-മഹാസുബൈര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രിയ ഹിറ്റ് ആയിരുന്നു. അന്നു മുതല്‍ എന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രം ഒറ്റയ്ക്ക് പ്രൊഡ്യൂസ് ചെയ്യുകയെന്നത്. മിസ്റ്റര്‍ മരുമകന്റെ സമയത്തുതന്നെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുമായി ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. എനിക്കിണങ്ങിയ പ്രോജക്ട് വരുമ്പോള്‍ പരിഗണിക്കാമെന്ന് ഉദയകൃഷ്ണ എന്നോടു പറഞ്ഞിരുന്നു. അങ്ങനെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ‘മധുരരാജ’ യുടെ നിര്‍മാണത്തിലേക്ക് എത്തുന്നത്.
* മാസ് സിനിമകള്‍
മാസ് സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്നതല്ല. എന്നെ സംബന്ധിച്ച് സിനിമ സൗഹൃദത്തിന്റെ ഭാഗമാണ്. ബിസിനസ് എനിക്ക് രണ്ടാമത്തെ വിഷയമാണ്. കന്നിച്ചിത്രമായ മിസ്റ്റര്‍ മരുമകനും ഒരു സൗഹൃദത്തിന്റെ സിനിമ ആയിരുന്നു. സിനിമയില്‍ വന്‍ താരനിര തന്നെ ഉണ്ടായിരുന്നു- ദിലീപ്, ഭാഗ്യരാജ്, ഷീല, ഖുശ്ബു, ബിജുമേനോന്, നെടുമുടി വേണു, സലിംകുമാര്‍, ഹരിശ്രീ അശോകന്, കവിയൂര്‍ പൊന്നമ്മ അങ്ങനെ പോകുന്നു. മാത്രമല്ല, ബാലതാരമായി പ്രേക്ഷകരുടെ മനസു കീഴടക്കിയ സനുഷ നായികയാകുന്ന ആദ്യ ചിത്രം കൂടിയായിരുന്നു മിസ്റ്റര്‍ മരുമകന്. ‘മധുരരാജ’, ‘പോക്കിരി രാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെയുണ്ട്. ജയ്, ജഗപതി ബാബു, സിദ്ധിഖ്, അനുശ്രീ, ഷംന കാസിം, നെടുമുടി വേണു, വിജയരാഘവന്, ആശിഷ് വിദ്യാര്‍ത്ഥി, അതുല്‍ കുല്‍ക്കര്‍ണി, സലിംകുമാര്‍, രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, ബാല, പ്രശാന്ത് എന്നിവര്‍ സിനിമയിലുണ്ട്. കൂടാതെ, സണ്ണി ലിയോണിന്റെ നൃത്തരംഗവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സണ്ണി ലിയോണ്‍ ആദ്യമായാണ് മലയാളസിനിമയില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
* മധുരരാജ
വിഷുവിന് ചിത്രം റിലീസ് ചെയ്യാനുള്ള അവസാനഘട്ട തയാറെടുപ്പുകളിലാണ്. ‘മധുരരാജ’ മമ്മൂക്കയുടെ എക്കാലത്തെയും മികച്ച മാസ് ചിത്രമായിരിക്കും എന്നതില്‍ സംശയമില്ല. മാസ് മൂവി മേക്കേഴ്സ് എന്നു വിളിക്കപ്പെടുന്ന വൈശാഖ്-ഉദയകൃഷ്ണ ടീമാണ് ചിത്രമൊരുക്കുന്നത്. പുലിമുരുകനു ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുലിമുരുകനു മുമ്പ് അവര്‍ ഒന്നിച്ച പോക്കിരി രാജയും മാസ് ഹിറ്റ് ആയിരുന്നു.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തില്‍. പുലിമുരുകന് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന് ‘മധുരരാജ’യ്ക്കു വേണ്ടിയും ആക്ഷന്‍ ഒരുക്കുന്നു. പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ പിടിച്ചുപറ്റുന്ന എല്ലാ ചേരുവകളും ചേര്‍ത്ത, നൂറുശതമാനവും ഒരു മാസ് മൂവി ആയിരിക്കും ‘മധുരരാജ’.
* സിനിമയുടെ മാറിയ കാലം
സിനിമ നിര്‍മാണം സുഗമമായ ഒരു ജോലിയല്ല. ആര്‍ട്ടിസ്റ്റുകളുടെ മാത്രമല്ല, നൂറു കണക്കിന് ടെക്നിഷ്യന്മാരുടെയും സേവനം സിനിമയ്ക്ക് ആവശ്യമാണ്. ഇവരെയെല്ലാം ഒത്തൊരുമിപ്പിച്ച് ഒരു തോണിയില്‍ പുഴ കടക്കുന്നതുപോലെയാണ് ഇത്. പ്ലാന്‍ ചെയ്ത സമയത്ത് സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കുക, പബ്ലിസിറ്റി കൊടുക്കുക, തിയേറ്ററുകളിലെത്തിക്കുക അങ്ങനെ പോകുന്നു സിനിമയുടെ ജോലികള്‍. എല്ലാ മേഖലയിലുമുള്ളതു പോലെ സിനിമയിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. അതെല്ലാം തരണം ചെയ്യുക തന്നെ വേണം.
എന്നാല്‍, എന്റെ ആദ്യ പ്രോജക്ട് ആയ മിസ്റ്റര്‍ മരുമകനിലോ മധുരരാജയിലോ എനിക്കു പ്രതിസന്ധികളോ മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല. മിസ്റ്റര്‍ മരുമകന്റെ നിര്മാണച്ചുമതലകളെല്ലാം വഹിച്ചത് മഹാസുബൈറായിരുന്നു. അതുകൊണ്ട് എനിക്കു പ്രയാസങ്ങളൊന്നും അറിയേണ്ടിവന്നിട്ടില്ല. സുബൈര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തു കൂടിയാണ്.
മധുരരാജയിലുള്ളവരും എന്റെ പ്രിയപ്പെട്ടവരും ചങ്ങാതിമാരുമാണ്. അതുകൊണ്ടെനിക്ക് വലിയ പ്രയാസങ്ങളില്ല. ഉദയനും വൈശാഖും എനിക്ക് പ്രിയപ്പെട്ടവരാണ്. പിന്നെ, ആരോമ മോഹനേട്ടനും ഈ ചിത്രത്തില്‍ എന്റെ തോളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് സിനിമ സ്മൂത്ത് ആയി മുന്നോട്ടുപോകുന്നത്.
* മലയാള സിനിമയുടെ മാറ്റം
മലയാള സിനിമയുടെ മാറ്റം ഗൗരവത്തോടെ നോക്കിക്കാണുന്ന പ്രൊഡ്യൂസര്‍ ആണ് ഞാന്‍. കാലഘട്ടത്തിനനുസരിച്ച് സിനിമ മാറിയിട്ടുണ്ട്. ഇത് അത്യന്താധുനിക സാങ്കേതികവിദ്യയുടെ കാലമാണ്. സിനിമയില്‍ നൂതന ടെക്നോളജികള്‍ ഉപയോഗിക്കുമ്പോള്‍ ദൃശ്യഭംഗിയില്‍ വലിയ മാറ്റം വരും. സിനിമയെ ന്യൂജെന്‍ സിനിമ അല്ലാത്ത സിനിമ അങ്ങനെയൊരു വേര്‍തിരിവ് വേണോ എന്നെനിക്കറിയില്ല. ആസ്വാദ്യകരമായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ പോയി കാണും. അതാണു സിനിമയുടെ വിജയം. പിന്നെ, കാലഘട്ടങ്ങള്‍ക്കനുസരിച്ച് സിനിമയുടെ ട്രീറ്റ്മെന്റുകളില്‍ വ്യത്യാസം വന്നിട്ടുണ്ട്. ജോണ്‍ എബ്രഹാം, പത്മരാജന്, ഭരതന്, അരവിന്ദന്, ലെനിന് രാജേന്ദ്രന്, അടൂര്‍ ഗോപാലകൃഷ്ണന്, കെ.ജി. ജോര്‍ജ് തുടങ്ങിയവര്‍ അവരുടെ കാലത്ത് സിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നവരാണ്. ഐ.വി. ശശി, ജോഷി, തമ്പി കണ്ണന്താനം, ഭദ്രന്, കമല്‍, സത്യന് അന്തിക്കാട് തുടങ്ങിയവര്‍ വാണിജ്യസിനിമകളില്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ബോക്സ് ഓഫിസ് ഹിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്തവരാണ്.
സിനിമയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് പുതുമുഖങ്ങള്‍ക്ക് കടന്നുവരാന്‍ അവസരങ്ങള്‍ ഏറെയാണ്. അതെല്ലാം ഇക്കാലത്തെ മാറ്റങ്ങളാണ്. ബിസിനസ് അടിസ്ഥാനത്തില്‍ സിനിമയ്ക്ക് വന്‍ സാധ്യതകളാണുള്ളത്. ഭാവിയില്‍ അതിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുക മാത്രമാണു ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍, സിനിമയുടെ ലോകം കൂടുതല്‍ വിശാലമായി മാറി.
* സിനിമയിലേക്കുള്ള വരവ്
നിര്‍മാതാവ് മഹാസുബൈറുമായുള്ള പരിചയമാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. 2004 മുതല്‍ അദ്ദേഹം എന്റെ സുഹൃത്താണ്. 2012-ല്‍ മിസ്റ്റര്‍ മരുമകന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ അതിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദങ്ങള്‍ എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നു.

ജീവിതത്തില്‍ ഒരു നായിക അഭിനയത്തില്‍ ഒരുപാട് നായികമാര്മധു
Categories:

ഏതു കഥാപാത്രത്തിന്റെ വിജയത്തിനു പിന്നിലും ഒപ്പം അഭിനയിക്കുന്നവരുടെ വലിയ സഹകരണം ഉണ്ടാകും. എന്റെ പല കഥാപാത്രങ്ങളും പൂര്ണമായതിനു പിന്നില്‍ കൂടെ അഭിനയിച്ചവരുടെ സപ്പോര്‍ട്ട് ഉണ്ട്. ചെമ്മീനിലായാലും ഉമ്മാച്ചുവിലായാലും തുലാഭാരത്തിലായാലും സ്വയംവരത്തിലായാലും ഷീലയും ശാരദയുമൊക്കെ കഥാപാത്രങ്ങളായി ജീവിച്ചു. എനിക്കൊപ്പം പത്തുചിത്രങ്ങളിലഭിനയിച്ച നായികയായാലും ഒരു ചിത്രത്തില്‍ അഭിനയിച്ച നായികയായാലും എന്റെ കഥാപാത്രത്തെ മികവുറ്റതാക്കുന്നതില്‍ നന്നായി സഹകരിച്ചിട്ടുണ്ട്. സത്യന് മാഷിന്റെയും പ്രേംനസീറിന്റെയും അഭിനയജീവിതത്തിലെ നായികമാര്‍ തന്നെയാണ് എന്റെ അഭിനയജീവിതത്തിലും നിറഞ്ഞുനിന്നത്.
ഷീലാമ്മയുടെ കൂടെയുള്ള കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകമനസിലെത്തുക ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയുമാണ്. അതൊരു വലിയ കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെയും നടിയെയും ഓര്‍ക്കുക എന്നത് ഭാഗ്യം തന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം ഒരു ക്ലാസിക്കല്‍ അനുഭവമായിട്ടാണ് ഇന്നും കൊണ്ടാടപ്പെടുന്നത്. ശരിക്കും പരീക്കുട്ടിയുടെ വേദനകള്‍ എന്റെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അതൊരിക്കലും എന്റെ ശരീരത്തിന് ഒഴിയാബാധയായിരുന്നില്ല. ഉമ്മാച്ചു, മന്യശ്രീ വിശ്വാമിത്രന്, യക്ഷഗാനം, അപരാധി, ഇതാ ഒരു മനുഷ്യന്, അകലങ്ങളില്‍ അഭയം, വിത്തുകള്‍, ഇന്‍ക്വിലാബ് സിന്ദാബാദ്, ശരശയ്യ, പൂജയ്ക്കെടുക്കാത്ത പൂക്കള്‍, കാവിലമ്മ, ജലതരംഗം, ഇതിലേ വന്നവര്‍, ആ നിമിഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷീല എന്റെ നായികയായി. ഞാന്‍ സംവിധാനം ചെയ്ത ‘മാന്യശ്രീ വിശ്വാമിത്രനി’ല്‍ ഷീലയ്ക്ക് അഭിനയത്തിന്റെ മാറ്റുരയ്ക്കാനായെങ്കില് ഷീല സംവിധാനം ചെയ്ത ആദ്യചിത്രമായ ‘യക്ഷഗാന’ത്തില്‍ അഭിനയിച്ച് പരസ്പരപൂരകമാകാന് എനിക്കും കഴിഞ്ഞു.
ഞാനും ഷീലയും അഭിനയിച്ച ചിത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരനുഭവതലത്തിലേക്കാണ് മധു-ശാരദ ജോഡികള്‍ പ്രേക്ഷകരെ നയിച്ചതെന്ന് പലരും പറയാറുണ്ട്. ശാരദയ്ക്ക് ആദ്യമായി ഉര്‍വശിപ്പട്ടം ലഭിച്ച ‘തുലാഭാര’ത്തിലും രണ്ടാമത് ഉര്‍വശിപ്പട്ടം ലഭിച്ച ‘സ്വയംവര’ത്തിലും നായകന് ഞാനായിരുന്നു. തുലാഭാരം, സ്വയംവരം, ആഭിജാത്യം, കാക്കത്തമ്പുരാട്ടി, ഗന്ധര്‍വക്ഷേത്രം, തീര്‍ത്ഥയാത്ര, തെക്കന്‍കാറ്റ്, ഇതാ ഇവിടെ വരെ, ഇതാണെന്റെ വഴി, ആരാധന, സൊസൈറ്റി ലേഡി, അകലങ്ങളില്‍ അഭയം, അസ്തമയം തുടങ്ങി അമ്മയ്ക്കൊരു താരാട്ടുവരെ ഒട്ടനവധി ചിത്രങ്ങളില്‍ ശാരദ എന്റെ നായികയായി.
ഞാനും ജയഭാരതിയും ഒന്നിച്ച മിക്കചിത്രങ്ങളും വന്‍ സാമ്പത്തികവിജയം നേടിയവയായിരുന്നു. പക്ഷേ, എന്റെ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ശ്രീവിദ്യയാണ്. ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരം നിലനില്‍ക്കുന്നുണ്ടോ എന്നു തോന്നുംവിധമാണ് അഭിനയിച്ചിരുന്നതെന്നു പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്കൊപ്പം അഭിനയിച്ച ഏറെ നായികമാരും ‘ഹീറോയിന്സാ’യിരുന്നു. പക്ഷേ, ശ്രീവിദ്യ ശരിക്കും ഒരു സമ്പൂര്‍ണ ആര്‍ട്ടിസ്റ്റായിരുന്നു. നൃത്തമായിക്കോട്ടെ, അഭിനയമായിക്കോട്ടെ, സംഗീതമായിക്കോട്ടെ ഏതിലും മുന്നില്‍തന്നെയായിരുന്നു ശ്രീവിദ്യ. ‘എ റിയല്‍ ആര്‍ട്ടിസ്റ്റ്’. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ഏതുമാകട്ടെ അവരഭിനയിച്ച ഒറ്റ ചിത്രത്തിലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടില്ല. ഏതു കഥാപാത്രമായും മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യക്കുണ്ടായിരുന്നു. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്തുകൂട്ടണമെന്ന അത്യാഗ്രഹമൊന്നും ശ്രീവിദ്യക്കുണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ‘അഭിനേത്രി’ എന്നു വിളിക്കാവുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. ഞാനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളുടെയും വന്‍ വിജയത്തിനു പിറകില്‍ ആകാരപ്പൊരുത്തം ഒരു ഘടകമായിരിക്കാം. ശ്രീവിദ്യ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ സഹിക്കുകയായിരുന്നുവെന്നു വളരെ വൈകിയാണ് ഞാനറിഞ്ഞത്. അവരുടെ വിവാഹജീവിതവും ഏറെ വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണറിയുന്നത്. ഒടുവില്‍ ജീവിതത്തിലെ വേദനകളും രോഗപീഢകളും കടന്ന് ശ്രീവിദ്യ പോയി.

മണിയും രാജാമണിയുംസുനിത സുനില്‍

ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ കലയെ സ്നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങള്‍ അനുകരിച്ചുതുടങ്ങി. അങ്ങനെയങ്ങനെ, മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. ആ കഴിവ് അദ്ദേഹത്തെ സിനിമ എന്ന വിസ്മയലോകത്ത് എത്തിച്ചു. ഇതിനിടയില്‍ പ്രണയം, വിരഹം, വിവാഹം… സൂപ്പര്‍ സ്റ്റാറുകളെ പോലും വെല്ലുന്ന രീതിയിലുള്ള വിജയം ആയിരുന്നു അദ്ദേഹത്തിന്റേത്. എത്ര വലിയ നിലയിലെത്തിയിട്ടും താനനുഭവിച്ച അവഗണനകള്‍ അദ്ദേഹം മറന്നിട്ടില്ല എന്നു മാത്രമല്ല പാവപ്പെട്ട ജനങ്ങളെയും കൂട്ടുകാരെയും സഹായിക്കാനും മറന്നിരുന്നില്ല. മലയാളികളുടെ, ചാലക്കുടിക്കാരുടെ സ്വന്തം കലാഭവന്‍ മണി. നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മണിചേട്ടന് ഒരു ദിവസം പെട്ടെന്ന് കണ്ണീരിലാഴ്ത്തി ഓര്‍മയായി.
കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച് വന്‍ വിജയമാക്കിത്തീര്‍ത്തു അദ്ദേഹത്തിന്റെ ഗുരുവും സംവിധായകനുമായ വിനയന്. അതിനുവേണ്ടി വിനയന് ഏറെ ത്യാഗങ്ങള്‍ സഹിച്ചു. മണിയെ വെള്ളിത്തിരയിലെത്തിക്കാന്‍ നായകനെത്തേടിയുള്ള അന്വേഷണം വിനയനെ ചെന്നെത്തിച്ചത് തിരുവന്തപുരത്തുകാരന് സെന്തിലിലേക്കാണ്. കലാഭവന്‍ മണിയായി മാറിയ സെന്തില്‍ കൃഷ്ണ എന്ന രാജാമണിയുടെ ജീവിതയാത്ര. ഒപ്പം, പുതുവര്‍ഷവും പ്രതീക്ഷകളും…
* ചാലക്കുടിക്കാരന്‍ ചങ്ങാതി
ചെറുപ്പം മുതല്‍ അഭിനയമാണ് ആഗ്രഹം. കോളേജ് പഠനകാലത്ത് മിമിക്രികളിലും സ്കിറ്റുകളിലും നിരവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പിന്നീട്, മിമിക്രിയിലേക്ക് മാറുകയായിരുന്നു. ടിവി പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യാറുണ്ട്. സ്ത്രീധനം ഉള്‍പ്പെടെ ചില സീരിയലുകളിലും അഭിനയിച്ചു. യുഎസില്‍ സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ പോയ സമയത്താണ് വിനയന് സാര്‍ ബന്ധപ്പെടുന്നത്. നാട്ടില്‍ എത്തിയ ഉടനെ കാണാന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എത്തിയ സമയത്ത് സാറിനെ കണ്ടു. നല്ല ടെന്‍ഷനായിരുന്നു, ചാലക്കുടിക്കാരന്‍ ചങ്ങാതിയെക്കുറിച്ച് പറയുമ്പോഴും സിനിമയില്‍ ചെറിയ റോളായിരിക്കുമെന്നായിരുന്നു മനസില്‍. ഒരിക്കല്‍ പോലും മണിച്ചേട്ടനെ അനുകരിക്കാത്ത എന്നെകൊണ്ട് മണിച്ചേട്ടനെ അനുകരിപ്പിച്ചു. ചിത്രത്തില്‍ മണിയുടെ റോള്‍ ചെയ്യാമോ എന്നു ചോദിച്ചു, അപ്പോഴും മണിച്ചേട്ടന്റെ ചെറുപ്പകാലമായിരിക്കുമെന്നാണ് വിചാരിച്ചത്. സര് പറഞ്ഞു ചിത്രത്തില്‍ മണിയുടെ തുടക്കം മുതല്‍ അവസാനം വരെ എന്ന് അത് കേട്ടതും ഞാന്‍ കരഞ്ഞു. സാര്‍ എന്റെ തോളില്‍ തട്ടി അഡ്വാന്‍സ് തന്നു. മണിയും ഇങ്ങനെ തന്നെയാണ് പെട്ടന്ന് കരയും, ചിരിക്കും. ഇങ്ങനെ ഒരാളാണ് സര് തിരഞ്ഞതെന്ന് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് മണിച്ചേട്ടന് വേണ്ടി നിരവധി ആര്‍ട്ടിസ്റ്റുകളുടെ ഓഡിഷന് നടത്തിയിരുന്നുവെന്ന്. മണിച്ചേട്ടനായി വെള്ളിത്തിരയില്‍ എത്താന്‍ കഴിഞ്ഞതും 2018-ലെ മികച്ച വിജയചിത്രങ്ങളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.
* കഥാപാത്രവും തയാറെടുപ്പുകളും
മെലിഞ്ഞിരുന്ന ഞാന്‍ തടി കൂട്ടി. മണിച്ചേട്ടന്റെ അധ്വാനിക്കുന്ന ശരീരംപോലെ ആകണമെന്ന് വിനയന് സാറും പറഞ്ഞിരുന്നു. അതിനുവേണ്ടി 12 കിലോയാണ് ഞാന്‍ കൂട്ടിയത്. തെങ്ങുകയറ്റം, ഓട്ടോ ഓടിക്കല്‍, കായലില്‍ നീന്തല്‍ എല്ലാം മണിച്ചേട്ടനുവേണ്ടി പഠിച്ചു. ബാത്ത് റൂം സിംഗറായ താന്‍ പാട്ടുപാടിക്കാന്‍ തുടങ്ങി, തിരുവനന്തപുരം ബാലരാമപുരത്തുള്ള എനിക്ക് ചാലക്കുടി സ്ലാങ് സംസാരിക്കുകയെന്നത് വലിയ പാടായിരുന്നു. മണിച്ചേട്ടന്റെ സുഹൃത്തുക്കളും നാട്ടുകാരും ഒരുപാടു സഹായിച്ചു. മണിച്ചേട്ടന്റെ മാനറിസങ്ങളെല്ലാം സുഹൃത്തുക്കളാണു പറഞ്ഞു തന്നത്. മണിച്ചേട്ടന് ആകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ആര്‍ക്കും പൂര്‍ണമായി മണിച്ചേട്ടന് ആകാന്‍ സാധിക്കില്ല. പിന്നെ, ഒരു ശ്രമം മാത്രമാണ് ഞാന്‍ നടത്തിയത്.
* മണിയോടൊപ്പം
മണിച്ചേട്ടന്റെ കൂടെ ഒരു സിനിമയിലും നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കുറെയൊക്കെ മണിച്ചേട്ടനെ അടുത്തറിഞ്ഞിട്ടുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായാണ് മണിച്ചേട്ടനെ കാണുന്നത്. നല്ല സ്നേഹത്തിലാണ് മണിച്ചേട്ടന് പെരുമാറിയത്. ചെറിയൊരു വേഷമാണ് ഞാന്‍ ചെയ്തിരുന്നത്. ലൊക്കേഷനില്‍ ഒരു ചെറിയ അവഗണന ഉണ്ടായപ്പോഴും തന്നെ ചേര്‍ത്തു പിടിച്ചത് മണിച്ചേട്ടനായിരുന്നു. അത്രത്തോളം എല്ലാരുടെ വേദന മനസിലാക്കുന്ന സഹജീവികളോടു സ്നേഹമുള്ള ഒരു നല്ല മനുഷ്യനാണ് മണിച്ചേട്ടന്. പിന്നീട്, അദ്ദേഹത്തോടൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്യാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.
* മണിച്ചേട്ടനും കുടുംബവും
സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പ് മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. നല്ല സപ്പോര്‍ട്ടാണ് എനിക്കു കിട്ടിയത്. മണിച്ചേട്ടന്റെ സഹോദരന് ലൊക്കേഷനില്‍ വന്നിരുന്നു. കുടുംബാംഗങ്ങളില്‍ നിന്ന് മണിച്ചേട്ടന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവസവിശേഷതകളും പഠിക്കാന്‍ സാധിച്ചു. അതെല്ലാം ചിത്രീകരണ സമയത്ത് ഗുണം ചെയ്തു.
* സെന്തില്‍ കൃഷ്ണ അഥവാ രാജാമണി
ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ എന്റെ കഥാപാത്രത്തിന്റേ പേരാണ് രാജാമണി. വിനയന് സര് എന്നോടു പറഞ്ഞു ഇനി തന്നെ രാജാമണിയായി എല്ലാവരും അറിയപ്പെടുമെന്ന്. ഒരുപാടു നടി നടന്മാരെ മലയാള സിനിമയിലേക്കു കൊണ്ടുവന്ന വിനയന് സാറിന്റെ ആദ്യ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചുവെന്നത് തന്നെ മഹാഭാഗ്യമായാണ് കാണുന്നത്.

സഫലമാകാത്ത ആഗ്രഹങ്ങള്എ.എസ് ദിനേശ് -പിആര്‍ഒ
Categories:

ഇരുപതു വര്‍ഷം പിന്നിടുന്ന ചലച്ചിത്രജീവിതത്തിലും ഞാന്‍ സ്വന്തമാക്കിയത് കളങ്കമില്ലാത്ത സൗഹൃദമാണ്. എന്റെ സമ്പാദ്യവും വില മതിക്കാനാവാത്ത, ഒരു ഉപാധികളുമില്ലാത്ത ഈ സൗഹൃദങ്ങളാണ്. മനക്കണക്കില്‍ ഒതുങ്ങാത്ത ഈ സൗഹൃദങ്ങളില്‍ ഒരാള്‍ അനുവാദമില്ലാതെ തന്നെ ഹൃദയാങ്കണവും കടന്ന് ആത്മലയമുണ്ടാക്കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ഗിന്നസ് പക്രു. തെളിവാര്‍ന്ന എന്റെ ഓര്‍മയില്‍ ആദ്യമായി കണ്ട് പരിചയപ്പെട്ട പക്രുവിന്റെ മുഖമോ സംഭവമോ പതിഞ്ഞിട്ടില്ല. പ്രകടമായ മേനിയഴകിന്റെ അഭാവം എന്നില്‍ സൃഷ്ടിച്ച മുന്‍വിധിയായിരിക്കാം അതിനു കാരണം. പിന്നീടുള്ള ഒരോ കണ്ടുമുട്ടലും പെരുമാറ്റവും സംസാരവുമെല്ലാം ആ യാഥാസ്ഥിതിക മുന്‍വിധികളെ തകര്‍ത്തു തരിപ്പണമാക്കി എന്നെ ശൂദ്ധീകരിച്ചത് പക്രു അറിഞ്ഞു കൊണ്ടായിരിക്കില്ല.
തെളിഞ്ഞ ചിരിയും നിറഞ്ഞ പ്രസരിപ്പും തികഞ്ഞ സ്നേഹവുമുള്ള നല്ല ആത്മാവിന്റെ ഉടമയാണ് ഗിന്നസ് പക്രു. ഉടലിന്റെ പരിമിതിയെ കഴിവാക്കി മാറ്റി ശുദ്ധമായ ഹൃദയത്താല്‍ സത്യസന്ധമായ കര്‍മം ചെയ്തു തനിക്കു ലഭിച്ച അപൂര്‍വ ജന്മവും ജീവിതവും മറ്റുള്ളവര്ക്കാപ്പെം ആഘോഷമാക്കി ആസ്വദിച്ച് ശാന്തമായ വിജയപീഠത്തിലെത്തിയ മഹ്വത് വ്യക്തിത്വമാണ് പക്രു.
എന്തിനാ ഇത്ര ആമുഖം അല്ലേ? പറയാം. കാലം അരികിലെത്തിച്ച അസുലഭ മുഹൂര്‍ത്തം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
അതിങ്ങനെയായിരുന്നു…
